ഇരിട്ടി: ആറളം വന്യജീവി സങ്കേതം പശ്ചിമഘട്ടമലനിരകളിലെ കൂൺ വൈവിധ്യകേന്ദ്രമെന്ന പദവിയിലേക്കും. ആറളം വൈൽഡ് ലൈഫ് ഡിവിഷനും മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയും സംയുക്തമായി നടത്തിയ മാംക്രോ ഫംഗൽ സർവേയിൽ 215 ഇനം കൂണുകളെയാണ് കണ്ടെത്തിയത്. ആറളം ശലഭസങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലായി നടത്തിയ സർവേയിലാണ് അപൂർവ കൂണുകൾ ഉൾപ്പടെയുള്ളവയെ കണ്ടെത്തിയത്. ഇതോടെ കൂൺ വൈവിധ്യത്തിലെ സംസ്ഥാനത്തെ പ്രധാന ഹോട്ട് സ്പോട്ടായി ആറളം മാറിയിരിക്കുകയാണ്.
മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയിലെ മൈക്രോ ബയോളജിസ്റ്റ് എം.ടി. ഹരികൃഷ്ണൻ , ഫോറൻസിക് സർജൻ ഡോ. ജിനു മുരളീധരൻ, ഗവേഷകരായ ഡോ. ശീതൾ ചൗധരി, ഡോ. ആഷിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ. മൂന്നു ദിവസങ്ങളായി നടന്ന സർവേയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മൈക്രോ ബയോളജിസ്റ്റുകൾ , ഗവേഷകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, ഫോട്ടോഗ്രാഫർമാർ, കൂൺ പ്രേമികൾ എന്നിവരുൾപ്പെടെ മുപ്പതിലധികം പേർ പങ്കെടുത്തു. കണ്ണൂർ ജില്ലയിലെ വാക്ക് വിത്ത് വിസി എൻജിഒയിലെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഇല്ല്യാസ് റാവുത്തർ എന്നിവർ പ്രസംഗിച്ചു.
ഫംഗസ് വൈവിധ്യത്തെക്കുറിച്ചുള്ള മികച്ച അവബോധം, ഗവേഷണം, സംരക്ഷണം എന്നിവയ്ക്ക് സർവേ വേദിയായി. ആറളം, കൊട്ടിയൂർ സങ്കേതങ്ങളിലായി വളയംചാൽ, മീൻമുട്ടി, കരിയൻകാപ്പ്, ചാവച്ചി, കൊട്ടിയൂർ, ചുള്ളിക്കണ്ടം, പരിപ്പുതോട് എന്നീ ഏഴ് ക്യാമ്പുകളിലായാണ് ഫീൽഡ് സർവേ നടത്തിയത്. 2025-ൽ നടന്ന പ്രഥമ സർവേയിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ആറളത്ത് തുടർച്ചയായി നടക്കുന്ന രണ്ടാമത്തെ വാർഷിക ഫംഗസ് സർവേയാണിത്.
പവിഴപ്പുറ്റുകളോട് സാമ്യമുള്ള കൂണുകളും
വെള്ളത്തിനടിയിലെ പവിഴപ്പുറ്റുകളോട് സാമ്യമുള്ള ശാഖകളോടുകൂടിയ "കോറൽ ഫംഗസുകൾ", നിരവധി "ബോലെറ്റുകൾ", "പോളിപോറുകൾ" എന്നിവ ആറളത്ത് കണ്ടെത്തിയിട്ടുണ്ട്. പ്രാണികളെയും മറ്റ് ആർത്രോപോഡുകളെയും ബാധിക്കുന്ന ഒട്ടനവധി "എന്റമോപാത്തോജെനിക് വിഭാഗത്തെയും (ശലഭങ്ങൾ, ചിലന്തികൾ, ഉറുമ്പുകൾ, ലെപിഡോപ്റ്ററൻ ലാർവകൾ എന്നിവയിൽ വളരുന്നവ) കണ്ടെത്തി. ഇത് വന ആവാസവ്യവസ്ഥയുടെ സങ്കീർണതയെയും ആരോഗ്യത്തെയുമാണ് കാണിക്കുന്നത്. പ്രാണികളുടെ എണ്ണം സ്വാഭാവികമായി നിയന്ത്രിക്കുന്നതിലും ജൈവിക കീടനിയന്ത്രണത്തിലുള്ള ഇവയുടെ സാധ്യതകളിലും ശാസ്ത്രലോകത്തിന് വലിയ താത്പര്യമുള്ളവയാണ് ഇവയെന്ന് ഗവേഷകർ പറഞ്ഞു.
ഭക്ഷ്യയോഗ്യമായവയുംമാരക വിഷമുള്ളവയും
സർവേയിൽ ഭക്ഷ്യയോഗ്യവും പോഷക സന്പന്നവും ഔഷധ ഗുണങ്ങളടങ്ങിയതുമായ 25 ഓളം ഇനങ്ങളാണ് ആറളത്ത് കണ്ടെത്തിയത്. ടെർമിറ്റോമൈസസ്, ഔഡെമാൻസിയെല്ല , ഫ്ളെബോപസ് , ഓറിക്കുലേറിയ തുടങ്ങിയവയാണ് ഭക്ഷ്യയോഗ്യമായവ.
ഗാനോഡെർമട്രാമെറ്റസ് എന്നീ ഇനങ്ങളിൽപ്പെട്ടവയാണ് ഔഷധഗുണമുള്ള കൂണുകൾ. ഇരുട്ടിൽ നേരിയ വെളിച്ചം പുറപ്പെടുവിക്കുന്ന ഫിലോബോലെറ്റസ് ഇനത്തിൽപ്പെട്ട അപൂർവമായ "ബയോലുമിനസെന്റ്" (സ്വയം പ്രകാശിക്കുന്ന) കൂണുകളും ഇവിടെയുണ്ട്.
ക്ലാർക്കിൻഡ, ക്ലോറോഫില്ലം, ഗാലറിന, ഇനോസിബി എന്നീ ഇനങ്ങളിൽപ്പെട്ട മാരകമായ വിഷക്കൂണുകളാണ് സർവേയിൽ കണ്ടെത്തിയത്. ഇവ ഭക്ഷണമാക്കിയാൽ കടുത്ത വിഷബാധയേൽക്കും.